Panchayat:Repo18/vol1-page0520

From Panchayatwiki
Revision as of 08:47, 3 February 2018 by Rajan (talk | contribs)

1996-ലെ കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 289/96-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 229, 230, 231 എന്നീ വകുപ്പുകളോട് 254-ാം വകുപ്പു കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,.-

‌(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു

(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;

(സി) ‘പരിശോധനാ അധികാരി' എന്നാൽ ഒരു ഗ്രാമ പഞ്ചായത്തിലെ പബ്ലിക്സ് ഹെൽത്ത് ഓഫീസർ അഥവാ സാനിട്ടറി ഇൻസ്പെക്ടടർ അഥവാ അപ്രകാരമുള്ള ഒരു ഓഫീസറുടെ അഭാവത്തിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്നതും പ്രസ്തുത ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മുനിസിപ്പാലിറ്റിയിലെയോ മുനിസിപ്പൽ കോർപ്പറേഷനിലെയോ പബ്ലിക്സ് ഹെൽത്ത് ഓഫീസറോ, സാനിട്ടറി ഇൻസ്പെക്ടറോ അഥവാ പൊതുജനാരോഗ്യ വകുപ്പിലെയോ മൃഗസംരക്ഷണ വകുപ്പിലെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ '[എന്ന് അർത്ഥമാകുന്നതും അതിൽ അതത്, ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഉൾപ്പെടുന്നതുമാകുന്നു]

(ഡി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതു സംബന്ധിച്ചുള്ള നിരോധനം പൊതുജനങ്ങളെ അറിയിക്കൽ- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പുശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പു ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ അല്ലെങ്കിൽ വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ ഉണക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണെന്ന വിവരം സെക്രട്ടറി പൊതു നോട്ടീസുകളിലൂടെയും മൈക്കിലൂടെയും പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. [അപ്രകാരമുള്ള അറിയിപ്പിനുശേഷം യാതൊരാളും അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലാത്തതാണ്.] 4. പന്നിയെ കശാപ്പു ചെയ്യുന്നതിനു പ്രത്യേക കശാപ്പുശാല.- പന്നിയെ കശാപ്പു ചെയ്യുന്നതിന് പ്രത്യേക കശാപ്പുശാലകളോ പ്രത്യേക സ്ഥലങ്ങളോ ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരമുള്ള കശാപ്പുശാലകളോ സ്ഥലങ്ങളോ മറ്റ് സാധാരണ കശാപ്പുശാലകളിൽ നിന്നോ അറിവു സ്ഥലങ്ങളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 90 മീറ്റർ അകലെ ആയിരിക്കേണ്ടതും അവ തമ്മിൽ യാതൊരു സമ്പർക്കവും പാടില്ലാത്തതുമാകുന്നു. 5. കശാപ്പുശാലകൾ വാസസ്ഥലങ്ങളിൽ നിന്നും പൊതുറോഡുകളിൽ നിന്നും അകലെയായിരിക്കണം.- ഒരു കശാപ്പുശാല ഏതെങ്കിലും ആൾപാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തിന്റെയോ (90 മീറ്റർ ദൂരപരിധിക്കുള്ളിലോ, ആരാധനാലയങ്ങളുടെയോ പൊതുവിദ്യാഭ്യാസ സ്ഥാപ നങ്ങളുടെയോ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപ്രതികളുടെയോ 150 മീറ്റർ ദൂരപരിധിക്കുള്ളിലോ) പൊതുനിരത്തിൽ നിന്നും 30 മീറ്റർ ദൂരപരിധിക്കുള്ളിലോ ആകാൻ പാടില്ലാത്തതുമാ കുന്നു. കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റു പൊതു സ്ഥലത്തേക്കോ നേരിട്ട് തുറക്കാൻ പാടില്ലാത്തതും ഒരു പൊതുസ്ഥലത്തു നിന്നോ പൊതുതെരുവിൽ നിന്നോ സമീപമുള്ള വീടുകളിൽ നിന്നോ കശാപ്പുശാലയ്ക്ക് പുറത്തുള്ള ഏതെങ്കിലും പ്രവേശന സ്ഥലത്തു നിന്നോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നേരിൽ കാണാൻ സാധിക്കുന്നവിധം കശാപ്പുശാലയുടെ ഒരു വാതിലും സ്ഥാപിക്കാൻ പാടില്ലാത്തതുമാണ്. കശാപ്പിന് ഉപയോഗിക്കുന്ന കെട്ടിടത്തിനു മുമ്പിൽ 'പൊതുകശാപ്പു ശാല' എന്നോ അംഗീകൃത കശാപ്പുശാല എന്നോ എഴുതിയ ഒരു ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്. 6. കശാപ്പുകാർക്കുള്ള ലൈസൻസ്.- പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഫോറം 1-ൽ ലഭിച്ച ലൈസൻസില്ലാത്ത ആരെയും കശാപ്പു ശാലകളിൽ മൃഗങ്ങളെ കശാപ്പു ചെയ്യാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 50 രൂപയാകുന്നു."(അപേക്ഷകൻ താൻ സാംക്രമിക രോഗങ്ങളോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് ലൈസൻസ് നൽകാതിരിക്കാൻ തക്ക ആരോഗ്യ പ്രശ്നങ്ങളോ ഉള്ള ആളല്ലെന്നു തെളിയിക്കുന്ന, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത അലോപ്പതി ഡോക്ടറിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അപേക്ഷയൊടൊപ്പം ഹാജരാക്കേണ്ടതാണ്.) 7. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിലേക്കുള്ള പ്രവേശനം നിരോധിക്കൽ- ലൈസൻസുള്ള കശാപ്പുകാരനെ അല്ലാതെ പഞ്ചായത്തു സെക്രട്ടറിയിൽ നിന്നോ ഇക്കാര്യത്തിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്നോ ലഭിച്ച ഒരു പെർമിറ്റ് ഇല്ലാത്ത ആരെയും മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാൻ പാടില്ല. 8. മൃഗങ്ങളെ മുദ്രവയ്ക്കൽ- (ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വെറ്റിനറി സബ് സെന്ററിലേയോ, വെറ്റിനറി ഡിസ്പൻസറിയിലേയോ, മൃഗാശുപത്രിയിലേയോ ഗ്രാമപഞ്ചായത്ത് ഇതിലേക്കായി പ്രത്യേകം അധികാരപ്പെടുത്തുന്ന വെറ്റിനറി സർജൻ) പരിശോധിച്ച പകർച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഇല്ലെന്നു സാക്ഷ്യപ്പെടുത്തി മുദ്രവച്ച മൃഗങ്ങളെ അല്ലാതെ മറ്റൊരു മൃഗത്തെയും കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇപ്രകാരമുള്ള സാക്ഷ്യപത്രത്തിൽ പരിശോധനാ സമയവും തീയതിയും രേഖപ്പെടുത്തേണ്ടതാണ്. സാക്ഷ്യപത്രത്തിന് 48 മണിക്കുർ സമയത്തെ സാധുത മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കശാപ്പുശാലയുടെ ചുമതലയുള്ള വ്യക്തി, ഇപ്രകാരം പരിശോധിച്ച മുദ്രവച്ച മൃഗങ്ങളുടെ വിവരങ്ങൾ ഫോറം II-ന്റെ മാതൃകയിലുള്ള ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.)

9. സാക്ഷ്യപത്രം നൽകൽ

- കാള, പശു, പോത്ത്, എരുമ എന്നീ മൃഗങ്ങളെ സംബന്ധിച്ച് 8-ാം ചട്ടപ്രകാരമുള്ള സാക്ഷ്യപത്രം നൽകുന്നതിന് മുമ്പായി അങ്ങനെയുള്ള മൃഗം -

(i) പത്തുവയസ്സിനു മുകളിൽ [പ്രായമുള്ളതോ അല്ലെങ്കിൽ പ്രത്യുൽപ്പാദനത്തിനോ] പണിയെടുക്കുന്നതിനോ കഴിവില്ലാത്തതും; അല്ലെങ്കിൽ

(ii) ശാരീരികവൈകല്യം മൂലമോ മറ്റു പരിക്കുകൾ മൂലമോ സ്ഥിരമായി പണിയെടുക്കുന്നതിനോ പ്രത്യുൽപ്പാദനത്തിനോ ശേഷിയില്ലാത്തതും, ആണെന്നു പരിശോധനാധികാരി ബോദ്ധ്യപ്പെടേണ്ടതാണ്

10. രോഗമുള്ളതോ, ചത്തതോ ചാകാറായതോ ആയ മൃഗങ്ങളെ നശിപ്പിക്കേണ്ടതാണെന്ന്.

പകർച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഉള്ളതോ, ചത്തതോ, ചാകാറായതോ ആയ മൃഗങ്ങളെ കശാപ്പുശാലയിൽ കൊണ്ടുവരികയാണെങ്കിൽ പരിശോധനാ അധികാരിയോ പ്രസിഡന്റോ, പഞ്ചായത്ത് അധികാരപ്പെടുത്തിയ വ്യക്തിയോ അവ പിടിച്ചെടുത്ത് തനിക്ക് യുക്തമെന്ന് തോന്നുന്ന രീതിയിൽ നശിപ്പിച്ചു മറവു ചെയ്യേണ്ടതാണ്. എന്നാൽ ഏതെങ്കിലും അപകടത്തിൽപ്പെട്ട ചാകാറായതോ സ്ഥിരമായി പണിയെടുക്കാൻ ശേഷിയില്ലാത്തതോ ആയ മൃഗങ്ങളെ 8-ാം ചട്ടപ്രകാരമുള്ള സാക്ഷ്യപത്രം ലഭിച്ചശേഷം കശാപ്പുശാലയിൽ കൊണ്ടുവരാവുന്നതും കശാപ്പു ചെയ്യാവുന്നതുമാണ്.

11. കശാപ്പുശാലയിൽ മാംസം വിൽക്കാൻ പാടില്ലെന്ന്- കശാപ്പുശാലയിലോ കശാപ്പുശാലയുടെ സമീപത്തോ മാംസം വിൽക്കാൻ ആരെയും അനുവദിക്കാൻ പാടില്ല. എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത മൃഗഭാഗങ്ങൾ, തോല്, കൊമ്പ് മുതലായവ വാങ്ങുന്നതിലേക്കായി കശാപ്പുശാലയിൽ പ്രവേശിക്കാൻ സെക്രട്ടറിയിൽ നിന്നോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ആളിൽ നിന്നോ അനുമതി ലഭിച്ചിട്ടുള്ളവർക്ക് അങ്ങനെയുള്ള സാധനങ്ങൾ വിൽക്കപ്പെടാവുന്നതാണ്. ഇങ്ങനെ വിൽക്കുന്നത് രാവിലെ 6 മുതൽ 11 വരെയും ഉച്ചയ്ക്കു ശേഷം 3 മുതൽ 6 വരെയുമുള്ള സമയത്തായിരിക്കണം. അങ്ങനെയുള്ള സമയത്തിനുള്ളിൽ വിൽപ്പന നടന്നില്ലെങ്കിൽ അവ ഉടമസ്ഥൻ തന്നെ മാറ്റേണ്ടതാണ്. അപ്രകാരം മാറ്റിയില്ലെങ്കിൽ സെക്രട്ടറി ചുമതലപ്പെടുത്തിയ ഏതെങ്കിലും ആൾക്ക് അത് പിടിച്ചെടുത്ത് തനിക്ക് യുക്തമെന്നു തോന്നുന്ന രീതിയിൽ നശിപ്പിച്ച് മറവു ചെയ്യാവുന്നതാണ്. ഈ ആവശ്യത്തിലേക്ക് ചെലവാകുന്ന തുക ഉടമസ്ഥൻ നൽകേണ്ടതും അങ്ങനെ നൽകുന്നില്ലെങ്കിൽ അത് പഞ്ചായത്തിനുള്ള നികുതി കുടിശ്ശിക എന്ന പോലെ ഈടാക്കാവുന്നതുമാണ്.

12. മാംസം കടകളിലേക്ക് കൊണ്ടുപോകൽ- മൃഗങ്ങളെ കശാപ്പു ചെയ്തതു കഴിഞ്ഞാൽ മാംസം കഴിവതും വേഗം ഇറച്ചിക്കടകളിലേക്ക് കൊണ്ടുപോകേണ്ടതാണ്. പൊടി പടലങ്ങളോ ഈച്ചകളോ പറ്റാത്ത വിധവും മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാത്ത വിധവും മൂടിയിട്ടുവേണം മാംസം കൊണ്ടു പോകേണ്ടത്.

13. ആന്തരികാവയവങ്ങൾ, ഭക്ഷണയോഗ്യമല്ലാത്ത മാംസം എന്നിവയുടെ പരിശോധന.- ആന്തരികാവയവങ്ങൾ, ഭക്ഷണ യോഗ്യമല്ലാത്ത മാംസം എന്നിവ പൊതിഞ്ഞോ അടപ്പുള്ള വണ്ടികളിലോ കൂടകളിലോ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. കശാപ്പുശാലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രസ്തുത വണ്ടികളും കുടകളും ദിവസവും പരിശോധിക്കേണ്ടതും അവ ഈ ആവശ്യത്തിന് യോജിച്ചതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. എല്ലുകൾ സൂക്ഷിക്കുന്നതിന് നീക്കിവച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ അവ സംഭരിക്കാൻ പാടുള്ളൂ.

14. കശാപ്പിനായി കൊണ്ടുവരുന്ന മൃഗങ്ങൾ വൃത്തിയുള്ളവ ആയിരിക്കണം.- മൃഗങ്ങളെ കശാപ്പിനായി കൊണ്ടുവരുന്ന ആൾ അതിന് മുമ്പായി അവയെ ശുചിയാക്കേണ്ടതും അവ പരസ്പരം ഉപദ്രവിക്കാതിരിക്കാൻ അവയെ കയറുകൊണ്ട് കെട്ടി ഒരു സൂക്ഷിപ്പുകാരന്റെ ചുമതലയിൽ സൂക്ഷിക്കേണ്ടതും കശാപ്പു ചെയ്യുന്നതിന് മുമ്പ് അവയ്ക്ക് 12 മണിക്കുർ വിശ്രമവും വെള്ളവും നൽകേണ്ടതുമാണ്. വിവിധതരം മൃഗങ്ങളെ അപ്രകാരം 12 മണിക്കൂർ കെട്ടിയിടാനും [ധാരാളം വെള്ളം നൽകാനും] അവയ്ക്ക് വിശ്രമിക്കാനുമുള്ള സൗകര്യത്തോടുകൂടിയ വിശ്രമ സ്ഥലങ്ങൾ കശാപ്പുശാലയുടെ അടുത്തുതന്നെ ഉണ്ടായിരിക്കേണ്ടതുമാണ്. [മേൽപ്പറഞ്ഞ 12 മണിക്കുർ സമയം അവയ്ക്ക് ആഹാരം കൊടുക്കാൻ പാടില്ലാത്തതാണ്.]

15. അനുവദനീയമായതിൽ കൂടുതൽ മൃഗങ്ങളെ ഒരേ സമയം പ്രവേശിപ്പിക്കാൻ പാടില്ല.- ഒരേ സമയം കശാപ്പു മുറിയിൽ പ്രവേശിപ്പിക്കാവുന്ന മൃഗങ്ങളുടെ എണ്ണം നിജപ്പെടുത്തി സെക്രട്ടറി ഒരു പരസ്യം പതിക്കേണ്ടതാണ്. ഇപ്രകാരം അനുവദിക്കപ്പെട്ട മൃഗങ്ങൾ കശാപ്പുമുറിയിൽ ഉള്ളപ്പോഴോ, കശാപ്പു ചെയ്ത മൃഗത്തിന്റെ ഉടലോ, രക്തമോ, കുടലിൽ നിന്നുള്ള അവശിഷ്ടമോ മാറ്റിയിട്ടില്ലാത്ത അവസരത്തിലോ മറ്റൊരു മൃഗത്തെ ആരും കശാപ്പുമുറിയിൽ കൊണ്ടുവരികയോ പ്രവേശിപ്പിക്കുകയോ ചെയ്യാൻ പാടില്ല.

16. പ്രത്യേകം നീക്കിവച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ കശാപ്പു ചെയ്യാൻ പാടുള്ള.- അറവുശാലയിൽ ഓരോന്നിനും പ്രത്യേകം നീക്കിവച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ മൃഗങ്ങളെ കശാപ്പു ചെയ്യാൻ പാടുള്ളൂ.

[17. കശാപ്പു ചെയ്യപ്പെട്ട മൃഗത്തിന്റെ മാംസം പരിശോധിച്ച മുദവയ്ക്കൽ- ഗ്രാമ പഞ്ചായത്ത് ഇതിലേയ്ക്കായി പ്രത്യേകമായി അധികാരപ്പെടുത്തിയിട്ടുള്ള ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ, കശാപ്പ് ചെയ്യപ്പെട്ട മൃഗത്തിന്റെ മാംസം അത് ആഹാരമായി ഉപയോഗിക്കുന്നതിന് വിൽക്കപ്പെടാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കേണ്ടതും അനുയോജ്യമാണെങ്കിൽ അതിൻപ്രകാരമുള്ള മുദ്ര അതിൽ പതിക്കേണ്ടതുമാണ്. അപ്രകാരമുള്ള മുദ്ര കൂടാതെയുള്ള മാംസം യാതൊരാളും വിൽക്കുകയോ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.]

[18. ഉപയോഗയോഗ്യമല്ലാത്ത മാംസം നശിപ്പിക്കൽ.- പരിശോധന അധികാരിക്ക് കശാപ്പ ചെയ്യപ്പെട്ട മൃഗത്തിന്റെ മാംസം എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതും അത് രോഗ ബാധിതമാണെന്നോ മനുഷ്യർക്ക് ആഹാരമായി ഉപയോഗിക്കാൻ യോഗ്യമല്ലെന്നോ കാണുകയാണ്ടെങ്കിൽ പരിശോധന അധികാരി അത് നീക്കം ചെയ്യാൻ ഉടമസ്ഥനെ അനുവദിക്കാൻ പാടില്ലാത്തതും പിടിച്ചെടുത്ത് നശിപ്പിക്കേണ്ടതും അതിനാവശ്യമായ ചെലവ് ഉടമസ്ഥനിൽ നിന്നും ഈടാക്കാവുന്നതുമാണ്. ഇത്തരത്തിലുള്ള ഉപയോഗിക്കാൻ യോഗ്യമല്ലാത്ത മാംസം വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഉടമസ്ഥന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള അധികാരം പഞ്ചായത്തിന് ഉണ്ടായിരിക്കുന്നതാണ്. എന്നാൽ മാംസം പിടിച്ചെടുത്ത് നശിപ്പിക്കും മുൻപ് ഉടമസ്ഥൻ അങ്ങനെ ആവശ്യപ്പെടുകയാണ്ടെങ്കിൽ, 17-ാം ചട്ടപ്രകാരം പ്രത്യേകം അധികാരപ്പെടുത്തിയിട്ടുള്ള വെറ്ററിനറി സർജൻ ആ മാംസം പരിശോധിക്കേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ, അതത് സംഗതി പോലെ, മാംസം വിട്ടുകൊടുക്കുകയോ പിടിച്ചെടുത്ത് നശിപ്പിക്കുകയോ ചെയ്യേണ്ടതുമാണ്.] 19. രക്തം ഒഴുകിപ്പോകുന്നതിനും അവശിഷ്ടങ്ങൾ ഇടുന്നതിനും പ്രത്യേകം പാത്രങ്ങൾ കരുതണം.- ഓരോന്നിനും നീക്കിവച്ചിട്ടുള്ള പാത്രങ്ങളിലല്ലാതെ മറ്റൊന്നിലും അറവുശാലയിൽ നിന്നുള്ള രക്തം ഒഴുക്കിക്കളയുകയോ അവശിഷ്ടങ്ങൾ ഇടുകയോ ചെയ്യാൻ പാടില്ലാത്തതും പാത്രങ്ങൾ അവശിഷ്ടങ്ങൾ ഇടുവാനോ രക്തം ഒഴുക്കിക്കളയുവാനോ ആവശ്യമായ സമയത്തിൽ ഒട്ടും കൂടുതൽ സമയം തുറന്നു വയ്ക്കാൻ പാടില്ലാത്തതും ആകുന്നു.

20. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഊതിപ്പെരുപ്പിക്കുന്നതും വീർപ്പിക്കുന്നതും നിരോധിക്കൽ.- കശാപ്പു ചെയ്യപ്പെട്ട മൃഗത്തിന്റെ ശരീരഭാഗങ്ങൾ അറവുശാലയിൽ വച്ച് ഊതിപ്പെരുപ്പിക്കുവാനോ വീർപ്പിക്കുവാനോ പാടില്ലാത്തതാണ്.

21. ഫീസ് നിരക്ക്.- പഞ്ചായത്ത് നിശ്ചയിച്ച നിരക്കിലുള്ള നിശ്ചിത പ്രവേശന ഫീസ് നൽകാതെ കന്നുകാലികൾ, കോലാട്, ചെമ്മരിയാട്, എരുമ, പന്നി എന്നിവയെ കശാപ്പുശാലയിൽ കൊണ്ടു വരാൻ ആരെയും അനുവദിക്കാൻ പാടില്ല. അങ്ങനെ നിശ്ചയിക്കുന്ന ഫീസ് നിരക്ക് ഓരോ കാളയ്ക്കും പശുവിനും എരുമയ്ക്കും പോത്തിനും പത്തു രൂപയിൽ കൂടാൻ പാടില്ലാത്തതും കോലാട്, ചെമ്മരിയാട്, പന്നി, എന്നിവയ്ക്ക് ഓരോന്നിനും അഞ്ചു രൂപയിൽ കൂടാൻ പാടില്ലാത്തതുമാണ്.

22. കശാപ്പു സമയത്തിൽ നിയന്ത്രണം- മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും ഉടൽ വെട്ടുന്നതും '(രാവിലെ 3 മണിക്കും 8 മണിക്കും) ഉച്ചയ്ക്കുശേഷം 3 മണിക്കും 6 മണിക്കും ഇടയ്ക്കുള്ള സമയത്തു മാത്രമേ പാടുള്ള.

23. കശാപ്പു ചെയ്യുന്നതിനുള്ള കത്തി മൂർച്ചയുള്ളതും വെടിപ്പുള്ളതുമായിരിക്കണം.- കശാപ്പ് തുടങ്ങുന്നതിനു മുമ്പ് നന്നായി വെടിപ്പാക്കുകയും മൂർച്ചയാക്കുകയും ചെയ്യാതെ ആരും കശാപ്പ് കത്തി ഉപയോഗിക്കാൻ പാടില്ല.

24. കശാപ്പു ശാലയിൽ സമൃദ്ധിയായി വെള്ളം ഉണ്ടായിരിക്കണമെന്ന്.- കശാപ്പുശാല വൃത്തിയായി സൂക്ഷിക്കുന്നതിലേക്ക് സമൃദ്ധിയായി വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കേണ്ടതാണ്.

25. അറവു ശാലയിൽ കോളാമ്പികൾ ഉണ്ടായിരിക്കണമെന്ന്.- അറവുശാലയിൽ ഉചിതമായ സ്ഥലങ്ങളിൽ ആവശ്യത്തിന് കോളാമ്പികൾ സൂക്ഷിക്കേണ്ടതും ഈ കോളാമ്പികളിൽ അല്ലാതെ അറവുശാലയിലെ മറ്റൊരിടത്തും ആരും തുപ്പാൻ പാടില്ലാത്തതും ആകുന്നു.

26. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല.- പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ ആരും കശാപ്പുശാലയിൽ കൊണ്ടുവരികയോ പ്രവേശിപ്പിക്കുകയോ ചെയ്യാൻ പാടില്ല.

27. പട്ടി, കാക്ക മുതലായവയെ കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല.- കശാപ്പു ശാലയിൽ പട്ടികളെ കൊണ്ടുവരാൻ ആരെയും അനുവദിക്കാൻ പാടില്ല. കാക്കകളെയും മറ്റു പക്ഷികളെയും കശാപ്പുശാലയിൽ പ്രവേശിക്കാൻ അനുവദിക്കയുമരുത്.

28. ആവശ്യമില്ലാത്ത ആളുകളെ കശാപ്പുശാലയിൽ നിന്ന് ഒഴിപ്പിക്കൽ- മദ്യപിച്ചിട്ടുള്ളവർ, യാചകർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, അപമര്യാദയായി പെരുമാറുന്നവർ, ചിത്തഭ്രമമുള്ളവർ, ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഏതെങ്കിലും തരത്തിൽ ലംഘിക്കുന്നവർ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുകയോ ഉദ്യോഗസ്ഥന്റെ നിയമാനുസരണമുള്ള ഉത്തരവുകളെ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ആളുകൾ എന്നിവരെ അവിടെ നിന്നും ഒഴിപ്പിക്കുന്നതിനോ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനോ, അങ്ങനെയുള്ള ആളുകൾ വീണ്ടും കശാപ്പുശാല പരിസരത്ത് പ്രവേശിക്കുന്നതു തടയുന്നതിനോ സെക്രട്ടറിക്കോ അദ്ദേഹം ഇക്കാര്യത്തിൽ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ആൾക്കോ അധികാരമുണ്ടായിരിക്കുന്നതാണ്.

29. കശാപ്പുശാലയ്ക്ക് നാശനഷ്ടം വരുത്തുന്ന വ്യക്തികളുടെ ഉത്തരവാദിത്വം.- കശാപ്പുശാല ഉപയോഗിക്കുന്ന യാതൊരാളും കശാപ്പുശാലയ്ക്കക്കോ കശാപ്പുശാലയിലെ സാധനസാമഗ്രികൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തുവാൻ പാടില്ല. ഏതെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ അത് പഞ്ചായത്തിന്റെ നികുതി കുടിശ്ശിക എന്നപോലെ കശാപ്പുശാല ഉപയോഗിക്കുന്ന ആളിൽ നിന്നും ഈടാക്കേണ്ടതാണ്.

30. കശാപ്പുശാല ആരംഭിക്കുന്നതിനും നിറുത്തലാക്കുന്നതിനുമുള്ള നടപടി ക്രമം.- ഒരു ഗ്രാമപഞ്ചായത്ത് ഒരു പൊതു കശാപ്പുശാല ആരംഭിക്കുന്നതിനോ നിലവിലുള്ള ഒരു പൊതു കശാപ്പുശാല നിറുത്തലാക്കുന്നതിനോ പ്രമേയം പാസാക്കുന്നതിന് മുമ്പായി പ്രസ്തുത പഞ്ചായത്ത് പ്രദേശത്തെ ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന വ്യാപകമായ പ്രചാരമുള്ള ഒരു വർത്തമാന പത്രത്തിലും പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും, ലഘുലേഖ, ഉച്ചഭാഷിണി മുതലായവ ഉപയോഗിച്ച് പരസ്യം നൽകുകയും ചെയ്യേണ്ടതും, ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് മുപ്പതു ദിവസത്തിൽ കുറയാതെയുള്ള സമയം നൽകേണ്ടതും, നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന അത്തരം ആക്ഷേപങ്ങൾ വിശദമായി പരിശോധിച്ച ശേഷം പഞ്ചായത്ത് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതും ആകുന്നു.

31. വാടകയും ഫീസും പിരിച്ചെടുക്കുന്നത് പാട്ടത്തിന് കൊടുക്കൽ. (1) പഞ്ചായത്ത് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പൊതു കശാപ്പുശാലകളിലെ വാടകയും ഫീസും പിരിച്ചെടുക്കൽ മൂന്ന് വർഷത്തിൽ കവിയാതെയുള്ള കാലയളവിലേക്ക് ഏറ്റവും കൂടുതൽ തുക വിളിക്കുന്ന വ്യക്തിക്ക് പാട്ടത്തിന് നൽകാവുന്നതാണ്.

(2) ഏതെങ്കിലും കാരണത്താൽ വാടകയും ഫീസും പിരിച്ചെടുക്കാൻ പാട്ടത്തിന് നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനിക്കുകയാണെങ്കിൽ വാടകയും ഫീസും പിരിച്ചെടുക്കുന്നതിന് പഞ്ചായത്ത് നേരിട്ടുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.

32. സ്വകാര്യ കശാപ്പുശാലകൾക്കുള്ള അപേക്ഷ.- (1) ഒരു പുതിയ കശാപ്പുശാല ആരംഭിക്കുന്നതിനോ നിലവിലുള്ള ഒരു കശാപ്പുശാല തുടർന്ന് നടത്തുന്നതിനോ ഏതൊരാളും അപേക്ഷാ ഫീസായി 50 രൂപ പഞ്ചായത്ത് ഓഫീസിൽ അടച്ച് ഫാറം III-ൽ '(പഞ്ചായത്തിന്) അപേക്ഷ നൽകേ ണ്ടതാണ്.

(2) നിലവിലുള്ള ഒരു കശാപ്പുശാലയെ സംബന്ധിച്ചാണെങ്കിൽ അത് എത്ര കാലമായി പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കണം. ഒരു പുതിയ കശാപ്പുശാല ആരംഭിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന ആൾ പ്രാദേശിക വർത്തമാന പത്രത്തിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് പഞ്ചായത്ത്  ആവശ്യപ്പെടുന്ന തുക പഞ്ചായത്ത് ഓഫീസിൽ കെട്ടിവയ്ക്കക്കേണ്ടതാണ്. ഇപ്രകാരം തുക കെട്ടിവയ്ക്കാതെ ലഭിക്കുന്ന യാതൊരു അപേക്ഷയും പരിഗണിക്കേണ്ടതില്ല.

(3) ഇപ്രകാരമുള്ള തുക ലഭിച്ചു കഴിഞ്ഞാൽ ഒരു സ്വകാര്യ അറിവുശാല തുടങ്ങാൻ ലൈസൻസ് കൊടുക്കുവാനുള്ള ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പരസ്യം പ്രസ്തുത പ്രദേശത്തെ ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന വ്യാപകമായ പ്രചാരമുള്ള ഒരു വർത്തമാന പത്രത്തിലും പഞ്ചായത്ത് ഓഫീസിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തേണ്ടതും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കുന്നതിന് 30 ദിവസത്തിൽ കുറയാതെയുള്ള സമയം നൽകേണ്ടതുമാണ്. നിശ്ചിത സമയ പരിധിക്കുള്ളിൽ ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ പരിഗണിച്ചതിനു ശേഷമേ ലൈസൻസ് നൽകുവാൻ പാടുള്ളൂ.